അക്രമം വെടിഞ്ഞാല്‍ വിഘടനവാദികളുമായി ചര്‍ച്ചയാവാം: പ്രധാനമന്ത്രി
fullstoryphoto ന്യൂഡല്‍ഹി: അക്രമം വെടിഞ്ഞാല്‍ കശ്മീരിലെ വിഘടിത ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. യു.പി.എ. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം b
നാലു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇന്ത്യന്‍ സമ്പദ്ഘടന മോശം അവസ്ഥയില്ലല്ലെന്നും ഡിസംബറോടെ വിലക്കയറ്റം കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-പാകിസ്താന്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിലെ ഏറ്റവും വലിയ തടസ്സം പരസ്​പര വിശ്വാസമില്ലായ്മയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്അധീന കശ്മീരിനെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍, പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാണ്. പാകിസ്താന്‍ നമ്മുടെ അയല്‍രാജ്യമാണ്. പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെട്ടാല്‍ മാത്രമെ ഇന്ത്യയുടെ വികസനസാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കു-അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റേയും മറ്റ് വിവിധ വിഭാഗങ്ങളുടേയും അഭിപ്രായം അറിഞ്ഞ ശേഷം മാത്രമെ ജാതി തിരിച്ചുള്ള സെന്‍സസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ. മന്ത്രിസഭയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടും.
രാജ്യത്തെ മാവോവാദി ഭീഷണി സര്‍ക്കാര്‍ നിസ്സാരമായി കണ്ടിട്ടില്ല. മാവോവാദികള്‍ വലിയ സുരക്ഷാ ഭീഷണിയാണന്ന് താന്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്. സര്‍ക്കാര്‍ മാവോവാദികളെ നിസ്സാരമായിക്കണ്ടു എന്നു പറയുന്നത് അതിനാല്‍ തന്നെ തെറ്റാണ്-പ്രധാനമന്ത്രി പറഞ്ഞു.
സുരക്ഷാസേനയുടെയും ദേശീയ അന്വേഷണ ഏജന്‍സികളുടെയും ആധുനികവല്‍കരണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
ആശയപരമായ തീവ്രവാദം ഉള്‍പ്പടെ രാജ്യത്തെ ഏതു തരത്തിലുള്ള തീവ്രവാദവും നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും നീതിന്യായവ്യവസ്ഥ നവീകരിക്കുന്നതിനും മുഖ്യ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം ജലദൗര്‍ലഭ്യമായിരിക്കും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെറും കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കുകയാണന്ന തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രം കാഴ്ചക്കാരനാണന്ന ആരോപണം തെറ്റാണ്. ജലതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമാനുസൃതമായി ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യും.
രാജ്യത്ത് പുതിയ സംസ്ഥാനം രൂപവത്കരിക്കുമെന്ന് ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ല. തെലുങ്കാന സംസ്ഥാനം രൂപവത്ക്കരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പ്രശ്‌നം ഇപ്പോള്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. അവരുടെ തീരുമാനം വന്നശേഷമെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.
അഫ്‌സല്‍ ഗുരുവിന്റെ കാര്യം നിയമം തീരുമാനിക്കും. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ കാര്യം നിയമം അനുസരിച്ച് നടക്കും-പ്രധാനമന്ത്രി പറഞ്ഞു.
വലിയൊരു ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാനുണ്ട്. അതുകൊണ്ടുതന്നെ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇപ്പോള്‍ ഉയരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധി ക്യാബിനെറ്റ് പദവി വഹിക്കാന്‍ യോഗ്യനാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ണായകമായ പങ്കാണ് രാഹുല്‍ വഹിക്കുന്നത്. എങ്കിലും മന്ത്രിസഭാംഗമാകുന്ന കാര്യത്തില്‍ ഇതുവരെ രാഹുല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Goa holidays